ന്യൂഡൽഹി: നാനോ യൂറിയയ്‌ക്ക് പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം വ്യാപിപ്പിക്കുമെന്ന് കേന്ദ്രം. എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി ഇത് വ്യാപപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡിഎപി. 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം രാജ്യത്ത് ഉത്പാദിപ്പിക്കുന്നു.
നാനോ സാങ്കേതികവിദ്യയിലൂടെ ലഭ്യതയുടെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 1,350 രൂപ വിലയുള്ള ഒരു ചാക്ക് ഡിഎപിക്ക് തുല്യമാണ് 500 മില്ലിലിറ്റർ കുപ്പിയിലുള്ള ഡിഎപി നാനോ പതിപ്പ്. ഇത് 600 രൂപയ്‌ക്ക് ലഭിക്കും. ഇതോടെ വളം വാങ്ങാനുള്ല ചെലവ് കുറയുന്നു. 1,350 രൂപയുടെ ചാക്കിന്റെ യഥാർത്ഥ്യ വില 4,000 രൂപയോളമാണ്. ബാക്കി തുക സർക്കാർ സബ്സിഡി നൽകുന്നു. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ വികസിപ്പിച്ച നാനോ യൂറിയ 2021-ലാണ് പുറത്തിറക്കിയത്.
നാനോ വളപ്രയോഗം വിളവും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കും. പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷം നാനോ വളപ്രയോഗത്തിന് തുടക്കം കുറിച്ചിരുന്നു. കാർഷിക വിളകൾക്ക് ആവശ്യമായ നൈട്രജന്റെയും ഫോസ്ഫറസിന്റെയും ലഭ്യത ഉറപ്പാക്കാൻ അവയുടെ മികച്ച സ്രോതസ്സായ നാനോ ഡിഎപി സഹായിക്കും. 100 നാനോ മീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള അതിസൂക്ഷ്മ കണികൾ ആയതിനാൽ കുറഞ്ഞ അളവ് കൊണ്ട് കൂടുതൽ സ്ഥലത്ത് വളപ്രയോഗം നടത്താൻ സഹായിക്കും. അമിതമായ രാസവളപ്രയോഗം നടത്തേണ്ടി വരില്ല. ദ്രവ രൂപത്തിലായതിനാൽ സ്പ്രേയറോ ഡ്രോണോ ഉപയോഗിച്ചാണ് തളിക്കുക.