റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. റാഞ്ചിയിലെ രാജ്ഭവനിലാണ് ചംപൈ സോറൻ സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ്സ് നേതാവ് അലംഗാർ അലം, ആർജെഡി നേതാവ് സത്യാനന്ദ ഭോക്ത എന്നിവരും ഝാർഖണ്ഡ് മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ മുതിർന്ന നേതാവായ ഷിബു സോറനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചംപൈ സോറൻ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് ചംപൈ സോറൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ചംപൈ സോറൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് പിന്നാലെയായിരുന്നു സത്യപ്രതിജ്ഞയുടെ വിവരം പുറത്തുവിട്ടത്. എന്നാൽ 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ചംപൈ സോറനോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 43 എംഎൽഎമാർ ചംപൈ സോറനെ പിന്തുണക്കുന്നുണ്ട്.
ഖനന അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.