തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നു. സംസ്ഥാന സിലബസ് സ്കൂളുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് 1,21,464 കുട്ടികൾ. ഈ അദ്ധ്യയന വർഷം മാത്രം മുൻ വർഷത്തെ അപേക്ഷിച്ച് 94,639 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരള സിലബസ് പഠിപ്പിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് പുറത്തുവിട്ടത്. സർക്കാർ സ്കൂളുകളിൽ മുൻ വർഷത്തേക്കാൾ 49,460 പേർ കുറഞ്ഞപ്പോൾ എയ്ഡഡ് സ്കൂളുകളിൽ കുറഞ്ഞത് 45,179 പേരാണ്. അൺ എയ്‍ഡഡ് സ്കൂളുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 8,891 കുട്ടികളുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം കേരള സിലബസ് സ്കൂളുകളിൽ പ്രവേശനം നേടിയതിന് പിന്നാലെ കൊഴിഞ്ഞ് പോയത് 2,944 കുട്ടികളാണ്. ഇതിൽ 591 പേർ പട്ടികജാതി-പട്ടിക വർഗത്തിൽ പെടുന്നവരാണ്.
സർക്കാർ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നതെന്ന് സർക്കാർ തുടർച്ചയായി വാദിക്കുന്നതിനിടെയാണ് കനത്ത തിരിച്ചടിയായി റിപ്പോർട്ട് പുറത്തുവരുന്നത്. ഹൈ-ടെക് ക്ലാസ് റൂമുകളും മെച്ചപ്പെട്ട പഠന രീതികളും കൊണ്ട് അന്താരാഷ്‌ട്ര നിലവാരത്തിലാണ് പൊതുവിദ്യാഭ്യാസ രംഗമെന്നാണ് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വായ്‌ത്താരികൾ.
ഓരോ വർഷവും ഉയരുന്ന വിജയ ശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നുവെന്ന് അവകാശപ്പെടലുകൾക്കിടെ സ്വയം വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ രംഗത്തെത്തിയിരുന്നു. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇത് തെല്ലൊന്നുമല്ല സർക്കാരിനെ ചൊടിപ്പിച്ചത്.