കരുത്തറിയിക്കാൻ ഭാരതീയ വ്യോമസേന. രാജസ്ഥാനിലെ പൊഖ്റാനിൽ ഫെബ്രുവരി 17-ന് ഏറ്റവും വലിയ യുദ്ധാഭ്യാസമായ ‘വായുശക്തി 2024’ നടത്തുമെന്ന് വ്യോമസന അറിയിച്ചു. 77 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 130 വിമാനങ്ങളാകും അഭ്യാസത്തിൽ പങ്കെടുക്കുക.
റഫാൽ, തേജസ്, സുഖോയ്, മിറാഷ്, ജാഗ്വാർ തുടങ്ങിയ യുദ്ധവിമാനങ്ങൾക്കൊപ്പം പ്രചണ്ഡ്, ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളും ഭാഗമാകുമെന്ന് ഐഎഎഫ് വൈസ് ചീഫ് എയർ മാർഷൽ എ.പി സിംഗ് പറഞ്ഞു. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന അഭ്യാസത്തിൽ 77 ഫൈറ്റർ ജെറ്റുകൾ, 41 ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഉപരിതല മിസൈലുകൾ, ആളില്ലാ ചെറുവിമാനങ്ങൾ തുടങ്ങിയവയാണ് ഭാഗമാകുന്നത്. അഭ്യാസപ്രകടനത്തിന്റെ സമ്പൂർണ ഡ്രസ് റിഹേഴ്‌സൽ ഫെബ്രുവരി 14-ന് നടക്കും.
1954 മുതലാണ് വായുശക്തി അഭ്യാസം നടത്തി വരുന്നത്. വ്യോമസേനയുടെ കരുത്തറിയിക്കുന്ന വേദിയാകും ഇത്. റഫാൽ വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും ആദ്യമായാകും അഭ്യാസത്തിൽ പങ്കുച്ചേരുക. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്കും, തിരിച്ചും, എയർ-ടു-എയർ യുദ്ധോപകരണങ്ങളുടെ പ്രദർശനവും നടക്കും.















