തൃശൂർ: കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. രാത്രി 9.30-ടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് ശരിയായ പേര്. ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. ദേശം കൊങ്ങിണിപ്പറമ്പിൽ നാരായണ പിള്ളയുടെയും പൂവത്തുംപടവിൽ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനായി 1936 ഒക്ടോബർ 31നാണ് ജനനം. പന്ത്രണ്ടാമത്തെ വയസ്സിലാണ് കാവ്യരചന ആരംഭിക്കുന്നത്.
യുസി കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത ദേശത്തിന് എംഎ മലയാളം ബിരുദമുണ്ട്. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. സെക്കൻഡ് ലാംഗ്വേജായ മലയാളത്തിനു യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുണ്ടായിരുന്നു. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു. 1996ൽ വിരമിച്ചു.
നിരവധി കവിതകളും നിരുപണകൃതികളും വിവർത്തനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ. ടാഗോറിന്റെ ഗീതാഞ്ജലിക്ക് നടത്തിയ വിവർത്തനം സാഹിത്യലോകത്ത് ശ്രദ്ധേയമാണ്.
1982ൽ ഉല്ലേഖത്തിന് ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്ര എന്ന കവിതയ്‌ക്ക് 2009-ലെ കവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. . 2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആശാൻ പുരസ്കാരത്തിന് ദേശം അർഹനായി. 2017ൽ പരിഭാഷയ്‌ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഗീതാഞ്ജലിക്ക് ലഭിച്ചു.
ഭാര്യ: ആർ. ലീലാവതി.
മക്കൾ: ബിജു, ബാലു, അപർണ.