പത്തനംതിട്ട: ആദ്യമായിട്ടാണ് ഒരാൾ 2 ബജറ്റ് അവതരിപ്പിക്കുന്നത് കാണുന്നതെന്ന് പി സി ജോർജ്ജ്. നാണം കെട്ടൊരു ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പി സി ജോർജ്ജ് പറഞ്ഞു. അടൂരിൽ ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്ജ്. ബിജെപിയിൽ ചേർന്നതിന് ശേഷമുള്ള പിസി ജോർജ്ജിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇന്ന് നടന്നത്.
‘ഒരു ബിജെപിക്കാരനായി നിങ്ങളുടെ മുന്നിൽ വന്ന് നിന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു. കഴിഞ്ഞ 8 വർഷമായി കേരളത്തിന്റെ ഖജനാവ് കട്ട് മുടിച്ച് മുന്നോട്ട് പോകുകയാണ് പിണറായി സർക്കാർ. സാധാരണ ഒറ്റ ബജറ്റാണ് അവതരിപ്പിക്കുന്നത്. എന്നാൽ, ഇന്ന് മന്ത്രി കെ.എൻ ബാലാഗോപാലൻ ‘എ’ ബജറ്റും ‘ബി’ ബജറ്റുമാണ് അവതരിപ്പിച്ചിരിക്കുന്നത്. കാരണം, കേന്ദ്രം കാശ് തന്നാൽ ‘എ ബജറ്റ്’, കാശ് തന്നില്ലെങ്കിൽ ‘ബി’ ബജറ്റെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്തൊരു നാണം കെട്ടവനാണ് മന്ത്രി.
നാണം കെട്ടൊരു ബജറ്റാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റബറിന് 250 രൂപ വില തന്നുകൊള്ളാമെന്ന് പ്രകടന പത്രികയിൽ എഴുതിവച്ചതാണ്. അന്ന് ജനങ്ങളുടെ വോട്ട് മേടിച്ച് അധികാരത്തിൽ വന്ന് രണ്ടര വർഷം കഴിഞ്ഞതിന് ശേഷം പറയുകയാണ് പത്തുരൂപ തരാമെന്ന്. എന്തൊരു മോശം പ്രവർത്തികളാണ് ഇതൊക്കെ…
മുഖ്യമന്ത്രിയുടെ വീട്ടിൽ പശുതൊഴുത്തുണ്ടാക്കാൻ 45 ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ വീട്ടിൽ താഴത്തെ നിലയിൽ നിന്നും മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റ് വെക്കാൻ 25 ലക്ഷം രൂപ. ഇത്തരത്തിൽ എത്ര രൂപ മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട്. ഇതൊക്കെ കൊടുത്തത് തികയാഞ്ഞിട്ടാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു നാണവുമില്ലാതെ എയർ കണ്ടീഷൻ ബസിൽ തന്റെ മന്ത്രിമാരെയും കൂട്ടികൊണ്ട് യാത്ര ചെയ്തത്. നിവേദനം സ്വീകരിക്കാനുള്ള ബസ് യാത്ര. പുറത്തിറങ്ങി ജനങ്ങളുടെ അടുക്കലെത്തി നിവേദനം സ്വീകരിക്കാൻ ഇവർക്കെന്തുകൊണ്ട് കഴിയുന്നില്ല. ജനങ്ങളുടെ നികുതി പണത്തിലല്ലേ… ഇവർ ജീവിക്കുന്നത്. യാത്രയിലുടനീളം മന്ത്രിമാരുടെ കാറുകളുൾപ്പെടെ 90 ഓളം വാഹനങ്ങളാണ് നവകേരള ബസിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ, ഇവർക്ക് കാറുകളിൽ യാത്ര ചെയ്താൽ പോരായിരുന്നോ?…. വീണ്ടും കേരളത്തിലുടനീളം യാത്ര ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. 10 കോടി രൂപ എവിടെന്നോ മോഷ്ടിച്ചുവച്ചിരിക്കുകയാണ്. അതിന് വേണ്ടിയാണ് യാത്ര.
കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി തന്റെ ഇരു കൈകളും ഉയർത്തി പറഞ്ഞത് തന്റെ കൈകൾ പരിശുദ്ധമാണെന്നാണ്. വെള്ളിയാഴ്ച പ്രതിപക്ഷത്തിന്റെ പ്രമേയം വന്നപ്പോൾ മറുപടി പറയാൻ മുഖ്യമന്ത്രി വന്നില്ല. വേറെ മന്ത്രിമാരെക്കൊണ്ട് മറുപടി പറയിച്ചു. പിണറായി വിജയനും മകളും വീട്ടിലിരുന്ന് കരയുകയാണ്. അധികം താമസിക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സെൻട്രൽ ജയിലിൽ കിടക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് കാണാം. ഹൈക്കോടതിയുടെ നിർദ്ദേശത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിലെ മുൻ ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തെ അറസ്റ്റ് ചെയത ഉദ്യോഗസ്ഥൻ തന്നെയാണ് ഈ കേസും അന്വേഷിക്കാൻ വന്നിരിക്കുന്നത്. ഇതിനകത്ത് രാഷ്‌ട്രീമൊന്നുമില്ല.
ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. ജയിക്കാൻ വേണ്ടിയാണ് 20 മണ്ഡലങ്ങളിലും ബിജെപിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ആ ചിന്ത പാർട്ടിയിലെ എല്ലാ പ്രവർത്തകർക്കും ഓർമയുണ്ടാകണം. നമ്മൾ ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ആ ഒരു ഉത്തമ ബോധ്യത്തോടെ പ്രവർത്തനത്തിനിറങ്ങിയാൽ ചുരുങ്ങിയത് അഞ്ച് മണ്ഡലമെങ്കിലും ബിജെപിക്ക് നേടാം. കോൺഗ്രസ് അല്ലെങ്കിലും തീർന്നു പോയി… കേരളത്തിൽ ബിജെപി സിപിഎമ്മിനും പിണറായി വിജയനുമെതിരെയാണ് ശക്തമായി പ്രവർത്തിക്കേണ്ടത്.
രാഹുൽ ഗാന്ധിയെ ഒരു രാഷ്‌ട്രീയ പ്രവർത്തകനായി ഇതുവരെയും തോന്നിയിട്ടില്ല. അസമിലൂടെയൊക്കെ വെറുതെ നടക്കുകയാണ്. കോൺഗ്രസ് ചെറിയൊരു പാർട്ടിയായി ചുരുങ്ങി പോകുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപി ജയിക്കും. അടുത്ത ലക്ഷ്യം, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയിരിക്കണം.’- പി.സി ജോർജ് പറഞ്ഞു.