പട്ടിണിയെ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സർക്കാർ. വിലക്കയറ്റവും ജീവിത ചെലവുകളും സാധാരണക്കാരുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇതിന് പരിഹാരമെന്നവണ്ണമാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡിന് കീഴിൽ അവശ്യസാധനങ്ങൾ പുറത്തിറക്കിയത്. കിലോയ്‌ക്ക് 27.50 രൂപ നിരക്കിൽ ഭാരത് ആട്ടയും 60 രൂപയ്‌ക്ക് ഭാരത് ദാരസ് എന്ന പേരിൽ പരിപ്പും ഒടുവിലായി 29 നിരക്കിൽ ഭാരത് അരിയും വിപണിയിലെത്തിച്ചു.
ഭാരത് ബ്രാൻഡിന് കീഴിലുള്ള സാധനങ്ങൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ, സഫൽ എന്നിവ നടത്തുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇവ ലഭ്യമാണ്. നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും. സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും കോർപ്പറേഷനുകളിലും ഇവ വിതരണത്തിനെത്തും.
കുതിച്ചുയരുന്ന പയറുവർഗങ്ങളുടെ വിലയെ പിടിച്ചുകെട്ടാൻ ഭാരത് ബ്രാൻഡിന്റെ പരിപ്പിന് സാധിച്ചു എന്ന് പറയാം. രാജ്യത്ത് ഇന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് ഭാരത് ദാൽ. കഴിഞ്ഞ ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിച്ച പരിപ്പിന് മറ്റ് ബ്രാൻഡിന്റെ പരിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോയ്‌ക്ക് 20 രൂപയുടെ വ്യത്യാസമാണുള്ളത്. പ്രതിമാസം 45,000 ടൺ പരിപ്പാണ് രാജ്യത്ത് വിറ്റഴിയുന്നതെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. ഇതുവരെ 2.28 ലക്ഷം ടൺ ഭാരത് പരിപ്പാണ് രാജ്യത്ത് വിറ്റഴിച്ചത്. 21 സംസ്ഥാനങ്ങളിലെ 139 നഗരങ്ങളിലാണ് പരിപ്പ് ലഭിക്കുന്നത്.
ഇതിന് പിന്നാലെയാണ് കുതിച്ചുയരുന്ന അരിവിലയെ പിടിച്ചു കെട്ടാനായി ഭാരത് അരി വിപണിയിൽ അവതരിപ്പിച്ചത്. കിലോഗ്രാമിന് 29 രൂപ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്‌ക്കായി എത്തുക. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭിക്കുക.