ലക്നൗ : യുപിയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ്നാട് വിടുന്നു . തമിഴ്‌നാട്ടിലെ ഡോളർ നഗരം എന്നറിയപ്പെടുന്ന തിരുപ്പൂരിലെ വസ്ത്ര യൂണിറ്റുകളിൽ നിന്നുള്ള 600,000 കുടിയേറ്റ തൊഴിലാളികൾ ഇതിനകം ഉത്തർപ്രദേശിലേയ്‌ക്ക് പോയിക്കഴിഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതും , ഉത്തർപ്രദേശിലെ വിനോദസഞ്ചാരവും തൊഴിലവസരങ്ങളും വർദ്ധിപ്പിച്ചതും കുടിയേറ്റ തൊഴിലാളികൾക്ക് ജോലി കണ്ടെത്താനും കുടുംബത്തോടൊപ്പം താമസിക്കാനും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇതാണ് ഈ പലായനത്തിന്റെ മൂലകാരണവും.
ഈ തൊഴിലാളികളുടെ പാലായനം റെഡിമെയ്ഡ് വസ്ത്രങ്ങൾ, പവർലൂം മേഖലകളിൽ കാര്യമായ വെല്ലുവിളി ഉയർത്തുമെന്നാണ് സൂചന . ഈ പ്രവണത തുടർന്നാൽ ഉൽപ്പാദനത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യവസായികൾ ആശങ്കാകുലരാണ്. വസ്ത്ര വ്യവസായത്തിലെ പ്രതിസന്ധി തടയാൻ ഈ കൂട്ട കുടിയേറ്റം ലഘൂകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
അയോദ്ധ്യ, പ്രയാഗ്‌രാജ്, വാരണാസി എന്നിവ സമീപഭാവിയിൽ ഗണ്യമായ സാമ്പത്തിക വളർച്ചയ്‌ക്കും സമഗ്ര വികസനത്തിനും ഒരുങ്ങുകയാണ്. ഗതാഗതം, ഓട്ടോമൊബൈൽ, ഹരിത വ്യവസായങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങളുടെ കേന്ദ്രങ്ങളായി ഈ ആത്മീയ കേന്ദ്രങ്ങൾ ഇപ്പോൾ ഉയർന്നുവരുകയാണ് .
ഹൗസിംഗ് സൊസൈറ്റികൾ, മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ, വേതന വർദ്ധനവ്, സമയബന്ധിതമായി വേതനം നൽകൽ തുടങ്ങിയ ഉൾപ്പെടെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉത്തർപ്രദേശ് സർക്കാർ സജീവമായ നടപടികളും കൈക്കൊള്ളുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ അയോദ്ധ്യയ്‌ക്ക് വേണ്ടി 60,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും ഈ കുടിയേറ്റത്തിന് കാരണമായി. കുടിയേറ്റ തൊഴിലാളികളിൽ തിരുപ്പൂരിന്റെ നഷ്ടം നോയിഡ ആസ്ഥാനമായുള്ള വ്യവസായങ്ങൾക്ക് നേട്ടമായി മാറുകയാണ്. 3,000 യൂണിറ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്ന നോയിഡ അപ്പാരൽ ക്ലസ്റ്റർ ഈ സാമ്പത്തിക വർഷം 40,000 കോടി രൂപയുടെ കയറ്റുമതി വരുമാനം ലക്ഷ്യമിടുന്നു.
കൂടാതെ, ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ബുന്ദേൽഖണ്ഡ് ജില്ലകളിലും പുതിയ വസ്ത്ര ക്ലസ്റ്ററുകൾ ഉയർന്നുവരുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ കേന്ദ്രബിന്ദുവായി അയോദ്ധ്യയും മാറിയിരിക്കുന്നു, “ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ” പോലെയുള്ള പ്രമുഖർ അയോദ്ധ്യയിലെ 25 ഏക്കർ ഭൂമിയിൽ 300 കോടി രൂപ നിക്ഷേപിച്ചു. ഈ വർഷം ഏകദേശം 4 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.