ന്യൂഡൽഹി: ജന്തർമന്ദറിൽ ഏറ്റവും വലിയ അഴിമതിക്കാരായ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ ഡിഎംകെയും സിപിഎമ്മുമാണ് പ്രതിഷേധ ധർണ്ണ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനാണ് സിപിഎം ഡൽഹിയിൽ പ്രതിഷേധം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ജന്തർമന്ദറിൽ പ്രതിഷേധ ധർണ്ണ നടക്കാനിരിക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ രൂക്ഷ വിമർശനം.
രാജ്യത്ത് ഏറ്റവും അധികം കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം 2016 മുതല്‍ 2023 വരെ കേരളത്തിന് 1.10 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ഇത്രയും വലിയ കടബാധ്യത മറ്റൊരു സംസ്ഥാനവും ഉണ്ടാക്കിയിട്ടില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തികം കൂടെ നിലച്ചിരുന്നെങ്കിൽ കേരളം ശ്രീലങ്കയെക്കാൾ മോശമായ സാഹചര്യത്തിൽ എത്തുമായിരുന്നെന്നും മന്ത്രി രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ സംഭവിച്ച നഷ്ടങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി വിജയൻ രാഷ്ട്രീയ നാടകം നടത്തുന്നത്. കാറല്‍ മാര്‍ക്സ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് കിട്ടിയവർക്ക് മാത്രമേ ഇത്രയും വലിയ നഷ്ടം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. ഡൽഹിയിൽ കേരള സർക്കാർ വെറും രാഷ്ട്രീയനാടകമാണ് നടത്തുന്നത്. ജന്തർമന്ദറിൽ ഈ നാടകം നടത്തുമ്പോൾ പൊതു ജനം സർക്കാരിനോട് ചോദ്യം ഉന്നയിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.