പാലക്കാട്: വിലക്കയറ്റത്തെ പിടിച്ചുനിർത്തി, സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 29 നിരക്കിൽ അവതരിപ്പിച്ച ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചെങ്കിലും ഏങ്ങുമെത്താതെ വർഷങ്ങൾ മുൻപ് കേരള സർക്കാർ പ്രഖ്യാപിച്ച കെ-അരി എന്ന കേരള റൈസ്.
കേരള റൈസ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും റൈസ് ടെക്നോളജി പാർക്കുകൾ സ്ഥാപിച്ച് കേരളത്തിന്റെ സ്വന്തം ബ്രാൻഡ് അരി ഇറക്കാനായിരുന്നു പദ്ധതി. പ്ലാന്റിന് കരാർ പോലും ഇതുവരെ ആയിട്ടില്ലെന്നതാണ് വാസ്തവം. കഞ്ചിക്കോടുള്ള കിൻഫ്ര പാർക്കിൽ അഞ്ചേക്കർ ഭൂമിയിൽ 40 കോടി രൂപയുടെ റൈസ് ടെക്നോളജി പാർക്കിന്റെ കെട്ടിട നിർമ്മാണം 2019-ൽ ആരംഭിച്ചു.
എന്നാൽ പ്ലാന്റിനും സംഭരണശാലയ്‌ക്കും മറ്റ് ഫാക്ടറി സൗകര്യങ്ങൾക്കുമായി അഞ്ച് തവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാരെ ലഭിച്ചില്ല. ഇതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. ചെങ്ങന്നൂർ കോട്ട പ്രഭുറാം മിൽസ് വളപ്പിൽ റൈസ് പാർക്കിന് 66.05 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കെട്ടിടനിർമാണം ആരംഭിച്ചിരുന്നു. എന്നാൽ ഇവിടെയും പ്ലാന്റിനുള്ള ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല.
ഇന്നലെ മുതലാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡിൽ പുറത്തിറക്കുന്ന അരി വിൽപനയ്‌ക്കെത്തിയത്. തൃശൂരിൽ ഇന്നലെ പൊന്നി അരിയുടെ വിതരണവും ആരംഭിച്ചിരുന്നു. ഓൺലൈനിൽ ഉൾപ്പെടെ അരി ലഭ്യമാകും. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല. മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ വിതരണം നടത്തും.