ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമൃത്സർ സ്വദേശി രോഹിത്താണ് മരണത്തിന് കീഴടങ്ങിയത്. കശ്മീർ പോലീസാണ് മരണവിവരം സ്ഥിരീകരിച്ചത്. നേരത്തെ അമൃത്സർ സ്വദേശിയും കച്ചവടക്കാരനുമായ അമൃത്പാൽ സിംഗ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്കാണ് ഭീകരാക്രമണത്തിൽ പരിക്കേറ്റത്. ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ഭീകരർ ആക്രമണം നടത്തിയത്. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്ത് ഒരു മാസം പിന്നിടുമ്പോഴാണ് ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള കുന്നിൻ ചെരുവിൽ നിന്നും വെടിവച്ച ശേഷം ഭീകരർ രക്ഷപ്പെട്ടേക്കാമെന്നാണ് പോലീസിന്റെ നിഗമനം. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.