തിരുവനന്തപുരം: റിട്ട. എസ്ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ കഴുത്തിൽ കിടന്ന നാല് പവന്റെ സ്വർണമാല കവർന്ന കേസിൽ യുവതി അറസ്റ്റിൽ. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ജയലക്ഷ്മിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വെള്ളായണി സ്വദേശി റിട്ട. എസ്ഐ ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരിയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.
ഒരാളെക്കുറിച്ചുള്ള വിവരം തേടിയെന്ന വ്യാജേനയാണ് യുവതി ദമ്പതികളുടെ വീട്ടിൽ എത്തുന്നത്. തുടർന്ന് ഇവരുമായി സൗഹൃദം സ്ഥാപിച്ച യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി വയോധിക അടുക്കളയിലേക്ക് പോയതിന് പിന്നാലെ പ്രതിയും അവിടെയെത്തി. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയായിരുന്നു യുവതിയുടെ നീക്കം. തുടർന്ന് വയോധികയുടെ കഴുത്തിൽ കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നുവെന്ന് യുവതി പറഞ്ഞു.
വയോധിക മാല ഊരി കയ്യിലെടുത്ത് പരിശോധിക്കവെ മാല തട്ടിയെടുത്ത് പുറത്തേക്ക് ഓടി. റോഡിലെത്തിയ യുവതി സ്കൂട്ടറിൽ കാത്തുനിന്ന മറ്റൊരു സ്ത്രീയ്ക്കൊപ്പം കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ ദമ്പതികൾ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എന്നാൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ഇനിയും കണ്ടെത്തിയിട്ടില്ല.