ന്യൂഡൽഹി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 11 മണിക്ക് പാർലമെന്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച. മേജർ ആർച്ച് ബിഷപ്പ് ആയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
കഴിഞ്ഞ ജനുവരി 11-നാണ് ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7ന് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. ആലഞ്ചേരിക്ക് ശേഷം സഭാ സിനഡ് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബിഷപ്പുമാണ് അദ്ദേഹം.