ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവുവിനും, ചൗധരി ചരൺ സിംഗിനും ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ്. സ്വാമിനാഥനും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എം.ജി. ആറിന് ശേഷം ഭാരതരത്ന നേടുന്ന മലയാളി കൂടിയാണ് എം.എസ്. സ്വാമിനാഥൻ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനിക്കും മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും കേന്ദ്ര സർക്കാർ ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഭാരതര്തന നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ട് മുൻ പ്രധാനമന്ത്രിമാർക്കും ശാസ്ത്രരംഗത്തെ പ്രശസ്തി മുൻ നിർത്തി രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥനും ഭാരതരത്ന നൽകുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
പിവി നരസിംഹറാവു
രാജ്യത്തെ ഒമ്പതാമത്തെ പ്രധാനമന്ത്രി. ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പിവി നരസിംഹറാവു. അധികാര രാഷ്‌ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, 1991 മുതൽ 1996 വരെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നാണ് നരസിംഹറാവു അറിയപ്പെടുന്നത്. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയവർ പിന്തുടർന്നത്.
ചൗധരി ചരൺ സിംഗ്
രാജ്യത്തെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചരൺ സിംഗ്. സ്വാതന്ത്ര്യ സമരത്തിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നത്. 1977-ൽ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദളിന്റെ തലവനായിരുന്നു. ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു ചരൺ സിംഗിന്റെ ജീവിതം. നിരവധി തവണ ജയിൽവാസം അനുഭവിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും കോൺഗ്രസ് അംഗമായിരുന്നെങ്കിലും 1980-ൽ അദ്ദേഹം സ്വന്തം രാഷ്‌ട്രീയ പാർട്ടിയായി ലോക്ദൾ രൂപീകരിച്ചു.
എംഎസ് സ്വാമിനാഥൻ
കേരളമണ്ണിൽ നിന്നും കുതിച്ചുയർന്ന പൊൻസൂര്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞനായിരുന്നു എംഎസ‍് സ്വാമിനാഥൻ. അക്ഷീണ പരിശ്രമങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദരിദ്രരെ പട്ടിണിയിൽ നിന്നും കരകയറ്റാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.