അബുദാബി: അബുദാബിയിൽ ആദ്യ ഹിന്ദുക്ഷേത്രം യാഥാർത്ഥ്യമാകുന്നതിൽ സന്തോഷം പങ്കുവച്ച് സ്വാമിനാരായൺ മന്ദിർ സന്യാസി ബ്രഹ്മവിഹാരിദാസ് സ്വാമി. മഹത്തായ ചർച്ചകളിലൂടെയോ യോഗങ്ങളിലൂടെയോ അല്ല, സ്നേഹത്തിൽ നിന്നും സൗഹൃദത്തിൽ നിന്നുമാണ് ഈ ക്ഷേത്രം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്രഹ്മവിഹാരിദാസ് സ്വാമി.
അഖണ്ഡതയെ കുറിച്ച് നമ്മുടെ പൂർവ്വികർ ഒരുപാട് അറിവുകൾ സമ്മാനിച്ചു. ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ നടക്കും. എല്ലാ ഭാരതീയരോടും പറയാൻ ആഗ്രഹിക്കുന്ന ഒരു വസ്തുതയാണിത്. ഞാൻ കണ്ടുമുട്ടിയ എല്ലാ ആളുകൾക്കും രാജ്യത്തലവന്മാർക്കും ഭാരതത്തിന്റെ സംസ്കാരത്തെ കുറിച്ച് മാത്രമേ പറയാനുള്ളൂ. ഇത് സ്നേഹത്തിന്റെ വിശ്വാസമാണെന്നും സ്വാമി പറഞ്ഞു.
സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഈ മാസം 14-ന് സാക്ഷാത്കരിക്കാൻ പോകുന്നത്. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ ‘എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകൾ, സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന പ്രകാശ കിരണവും ക്ഷേത്ര സമുച്ചയത്തിലുണ്ട്.
ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇവിടെ സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍, ശ്രീ രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളെയാണ് പ്രതിഷ്ഠിക്കുക.