തൃശൂർ: കൊട്ടിയൂർ പന്നിയാൻമലയിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചായിരുന്നു കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല് കണ്ടെത്തിയിരുന്നു. കടുവയെ തൃശൂർ മൃഗശാലയിൽ എത്തിക്കുമെന്നും ഉളിപ്പല്ല് നഷ്ടമായതിനാൽ കടുവയെ വനത്തിൽ വിടേണ്ടതിലെന്നും വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കടുവ ചത്തെന്ന വാർത്ത പുറത്ത് വന്നത്.
കടുവയെ കാട്ടിലേക്ക് വിടില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിച്ചിരുന്നു. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഇന്നും പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചിരുന്നു.
കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ ഇന്നലെ ഉച്ചയോടെയാണ് മയക്കുവെടി വച്ചത്. പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്ന കടുവയെ കണ്ടത്. ഇവർ ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കടുവയ്ക്ക് 10 വയസിന് മുകളിൽ പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വച്ചത്.