ന്യൂഡൽഹി : ഡൽഹിയിലെ അലിപൂർ മാർക്കറ്റിലെ പെയിന്റ് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 11 പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ രാജ ഹാരിഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ബാബു ജഗ്ജീവൻ റാം ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വൈകിട്ട് 5.25 നാണ് തീപിടിത്തത്തെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഉടൻ രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സംഘത്തെ അയച്ചതായും ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ രാത്രി ഒമ്പത് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ പൊട്ടിത്തെറിച്ചതാകാം തീപിടിക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രദേശത്തെ വീടുകൾക്കുൾപ്പെടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതേസമയം, തീപിടിത്തത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.