മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി (47) മരണപ്പെട്ടു. ആർട്ടിക് ജയിൽ കോളനിയിൽ വച്ചാണ് നവാൽനിയുടെ മരണം. നടക്കാനിറങ്ങിയ നവാൽനിക്ക് ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു തുടർന്നാണ് മരണം.
നടക്കാനിറങ്ങിയ നവാൽനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. മെഡിക്കൽ സ്റ്റാഫ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവാൽനിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവിവരം പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മോസ്കോയിൽ നിന്ന് ഏകദേശം 1,900 കിലോമീറ്റർ വടക്കുകിഴക്കായി ഖാർപ്പിലെ IK-3 പീനൽ കോളനിയിലായിരുന്നു നവാൽനി. റഷ്യയിലെ ഏറ്റവും കഠിനമായ ജയിൽ ശിക്ഷയാണിത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് ഇവിടെയുള്ളത്. അതികഠിനമായ ശൈത്യം അനുഭവപ്പെടുന്ന പ്രദേശത്താണ് ജയിൽ സ്ഥിതിചെയ്യുന്നത്.