വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന് മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി മകൾ സോന. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നറിഞ്ഞിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ വൈകിച്ചു. എന്തുകൊണ്ട് പിതാവിന് ശസ്ത്രക്രിയ ചെയ്യുന്നിലെന്ന് ചോദിച്ചപ്പോൾ തൽക്കാലം ആവശ്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞതെന്നും സോന പറയുന്നു.
മതിയായ ചികിത്സ തന്റെ പിതാവിന് ലഭിച്ചിരുന്നില്ല, ഒരു ചികിത്സയും നൽകാതെയാണ് രണ്ടുമണിവരെ പിതാവ് ജീവിച്ചത്. എന്നാൽ നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ പിതാവിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. എന്തുകൊണ്ട് സർജറി ചെയ്തില്ലെന്ന് താൻ ചോദിച്ചപ്പോൾ, റിപ്പോർട്ട് അയച്ചുകൊടുത്തപ്പോൾ ഇപ്പോൾ സർജറി ആവശ്യമില്ലെന്ന് പറഞ്ഞു എന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്.
പിതാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ അരമണിക്കൂർ കഴിഞ്ഞാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും എന്ന് പറഞ്ഞ് നേരം വൈകിക്കുകയായിരുന്നു. ഒടുവിൽ 1.05 ആയപ്പോഴാണ് കോഴിക്കോടേക്ക് കൊണ്ടു പോയത്. ഹെലിക്കോപ്റ്ററിൽ കൊണ്ടുപോവുമെന്നാണ് ആദ്യം പറഞ്ഞത്. വയനാട്ടിലെ ആദ്യ എയർ ആംബുലൻസ് കേസായിരിക്കും ഇത് എന്ന് പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. എന്നിട്ട് ഒന്നും നടന്നില്ലല്ലോ? ഇപ്പോൾ ഹെലിക്കോപ്റ്റർ എവിടെയെന്നും പോളിന്റെ മകൾ വിമർശിച്ചു.