വയനാട്: പുൽപ്പള്ളിയിൽ ഇന്ന് നടന്ന സംഘർഷത്തിൽ കേസെടുക്കാൻ തീരുമാനിച്ച് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും കേസെടുക്കാൻ സാധ്യത. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കൃത്യമായി പ്രതികളെ കണ്ടെത്തിയിട്ടാകും അറസ്റ്റിലേക്ക് കടക്കുക.
ഇന്നലെ രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ മരിച്ചത്. തുടർന്ന് ജില്ലയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ പുൽപ്പള്ളി ടൗണിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വൻ ജനരോഷമാണ് ഉയർന്നത്. ഒടുവിൽ പോലീസ് എത്തിയതോടെ പ്രതിഷേധക്കാർ വനംവകുപ്പിന്റെ വാഹനത്തിൽ റീത്തുവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. വാഹനത്തിന്റെ റൂഫ് തകർത്ത ശേഷം കടുവ കൊന്ന പശുവിന്റെ ജഡം വാഹനത്തിൽ കെട്ടിവച്ചും പ്രതിഷേധിച്ചു. ജനക്കൂട്ടം അക്രമാസക്തമായതോടെ പോലീസ് ലാത്തി വീശുകയും ചെയ്തു.















