വയനാട്: ജനങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുമ്പോഴും മറ്റ് പല കാര്യങ്ങൾക്കും സമയം ചിലവിടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും സമയമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമങ്ങൾ നോക്കാതെ മറ്റ് പല കാര്യങ്ങൾക്കുമാണ് രാഹുൽ സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് എംപി എന്ന നിലയിൽ സ്വന്തം മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളേജ് നിർമ്മിക്കാൻ പോലും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ എംപി ശ്രമിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ ജീവന് ഒരു വിലയും നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം. ഇങ്ങനെ ഒരു മന്ത്രിക്കായി ജനത്തിന്റെ നികുതിപ്പണം ചിലവാക്കേണ്ട ഒരു ആവശ്യവുമില്ല.
കേന്ദ്ര സർക്കാർ പുറുപ്പെടുവിച്ച നിർദ്ദേശങ്ങൾ പിണറായി സർക്കാർ എന്തുകൊണ്ട് പാലിച്ചില്ലെന്ന് വിശദീകരിക്കണം. കാശ് ചിലവാക്കി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടിക്ക് ശേഷമെങ്കിലും വയനാട്ടിലെത്തി അവിടുത്തെ ജനങ്ങളുടെ അവസ്ഥയൊന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ പറഞ്ഞ നിരവധി പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടില്ല. ഇതിനായി കേന്ദ്രസർക്കാർ നൽകിയ 48 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടില്ല. എലിഫന്റ് പ്രോജക്ടുകളും സർക്കാർ ആരംഭിച്ചിട്ടില്ല. കിടങ്ങുകൾ കുഴിക്കുക, മുള്ളുവേലി കെട്ടുക, വൈദ്യുത വേലികൾ സ്ഥാപിക്കുക, വനത്തിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണം എത്തിക്കുകയും ഇത് അവയ്‌ക്ക് കിട്ടുന്നുണ്ടെന്നു എന്ന് അറിയാനുള്ള സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ നിരവധി പദ്ധതികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
പെരിയാർ ടൈഗർ റിസർവും കേന്ദ്ര സർക്കാർ സംരക്ഷിക്കുന്ന മറ്റ് ചില വന്യജീവി സങ്കേതങ്ങളും കേരളത്തിലുണ്ട്. അവിടെയൊന്നും കാട്ടാന ശല്യമില്ല, കാരണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ അവിടെയെല്ലാം പരിപാലനം കൃത്യമായി നടക്കുന്നുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം കേന്ദ്രത്തിന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ പാലിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.