ആലപ്പുഴ: വയനാട് എം പി രാഹുലിനും മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രിക്കുമെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്‌ട്രീയം മുന്നിൽ കണ്ടാണ് രാഹുൽ വയനാട്ടിൽ എത്തിയതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനരോഷം ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയും വമനം വകുപ്പ് മന്ത്രിയും വയനാട്ടിൽ പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
‘ഇടയ്‌ക്ക് വയനാട്ടിൽ വന്ന് പോകുന്ന എംപിയാണ് രാഹുൽ. വയനാട്ടിലെത്തി റീത്ത് വച്ച് കരഞ്ഞ് കണ്ണീർ കുടിച്ചിട്ട് പോയി, കണ്ണീരൊപ്പാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും വയനാട് വരാതിരുന്നത് തെറ്റായിപ്പോയി. അവർക്ക് ആഗ്രഹം ഇല്ലാതിരുന്നിട്ടല്ല, വയനാട്ടിലേക്ക് വരാത്തത്. ജനരോഷം ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടാണ് വരാത്തത്.’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ രാഹുൽ സന്ദർശനം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി സ്വദേശി അജീഷിന്റെ വീടും വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീടും അദ്ദേഹം സന്ദർശിച്ചു. വന്യജീവി ആക്രമണത്തിൽ മൂന്നു മാസത്തിനിടെ മൂന്നു മരണമാണ് നടന്നത്. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്തിയിട്ട് മൂന്ന് മാസത്തോളം ആകുകയാണ്.















