തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയുടെ ആദ്യ ഘട്ടമായ യെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും താപനില ഉയരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില കൂടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ഇന്നലെ തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ തന്നെ പുറത്ത് ജോലിക്ക് പോകുന്നവരും കുട്ടികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പരമാവധി ശുദ്ധജലം കുടിച്ച് നിർജ്ജലീകരണം തടയണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.