ലക്നൗ: കാശിയെയും അയോദ്ധ്യയെയും അധിക്ഷേപിച്ച് വയനാട് എംപി രാഹുൽ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും വാരാണസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നുമാണ് രാഹുലിന്റെ വിവാദ പരാമർശം. ഹൈന്ദവ നഗരികളെ പൊതുറാലിയിൽ അവഹേളിക്കുകയാണ് കോൺഗ്രസ് നേതാവ്. റായ്ബറേലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ അധിക്ഷേപ പരാമർശം.
“ഞാൻ വാരാണസിയിൽ പോയിരുന്നു. അവിടെ ആൾക്കാർ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് തെരുവിൽ കിടക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഇത് തന്നെയായിരിക്കും ഉത്തർപ്രദേശിന്റെ മുഴുവൻ ഭാവിയും. പ്രധാനമന്ത്രി മോദിയേയും അംബാനിയേയും അദാനിയേയും പോലുള്ള കോടിശ്വരന്മാരെ രാമക്ഷേത്രത്തിൽ കാണാം. എന്നാൽ, ഒരൊറ്റ ദളിതനെയോ പിന്നാക്കകാരനെയോ വനവാസിയേയോ രാമക്ഷേത്രത്തിൽ കാണാൻ കഴിയില്ല”- രാഹുൽ പറഞ്ഞു.
ഹൈന്ദവ നഗരികളെ അധിക്ഷേപിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രസംഗത്തിനെതിരെ ജനരോഷം ഉയരുകയാണ്. ജയ് ശ്രീറാം വിളിക്കുന്നതും അയോദ്ധ്യയിലേയ്‌ക്കും കാശിയിലേയ്‌ക്കും ഹൈന്ദവ ജനത ഒഴുകി വരുന്നതും കോൺഗ്രസിനും രാഹുലിനും ദഹിക്കുന്നില്ല. ഉത്തർപ്രദേശിന്റെ ഉയർച്ചയിൽ അസഹിഷ്ണുതനാകുന്നതിന്റെ തെളിവാണ് രാഹുലിന്റെ പ്രസ്താവനയെന്നും ജനങ്ങൾ പ്രതികരിക്കുന്നു.















