ജയ്പൂർ: മോദി സർക്കാർ കഴിഞ്ഞ പത്ത് വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി. എൽപിജി ഗ്യാസ് കണക്ഷനും സൗജന്യമായി അഞ്ച് കിലോ അരിയും ലഭ്യമാക്കി കൊടുത്തു. അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്തുടനീളമുള്ള കർഷകർക്ക് വർഷം തോറും 6,000 രൂപയാണ് മോദി സർക്കാർ നൽകുന്നത്. കേന്ദ്ര സർക്കാർ എല്ലാ പാവപ്പെട്ടവർക്കും 450 രൂപയ്‌ക്ക് ഗ്യാസ് കണക്ഷൻ നൽകി. 70 ലക്ഷത്തിലധികം സ്ത്രീകൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമായത്’
‘കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രാജ്യം സുരക്ഷിതമായിരുന്നില്ല. ഒരു ദിശാബോധവുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്തിന്റെയും പാവപ്പെട്ടവരുടെയും പുരോഗതിക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തിരുന്നില്ല. ദിവസവും പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ബിജെപി അധികാരത്തിൽ വന്നതോടെ രാജ്യത്തെ ജനങ്ങൾ സമാധാനം എന്തെന്ന് അറിഞ്ഞു. ഇന്ന് കശ്മീർ സുരക്ഷിതമാണ്’ – അമിത് ഷാ പറഞ്ഞു.