ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയ ചൈനീസ് ഗവേഷണക്കപ്പൽ തലസ്ഥാനമായ മാലെയിൽ ഡോക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 4300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് 3യാണ് മാലെയിൽ എത്തിയിരിക്കുന്നത്. ഒരു മാസം മുമ്പ് ചൈനയിലെ സന്യയിൽ നിന്ന് യാത്രതിരിച്ച കപ്പൽ ഇന്തൊനേഷ്യയിലെ സുന്ദ കടലിടുക്ക് വഴിയാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ചത്. ഈ മാസം തന്നെ കപ്പൽ മാലെയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്ത്യൻ നേവിയുടെ മറൈൻ ട്രാഫിക് വിഭാഗം കപ്പലിനെ നിരീക്ഷിക്കുന്നുണ്ട്. ട്രാൻസ്പോണ്ടർ ഓഫ് ചെയ്യുന്നത് ഉൾപ്പെടെയുള്ള സംശയാസ്പദമായ കാര്യങ്ങൾ കപ്പൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കപ്പെടണം എന്നുള്ളപ്പോഴാണ് ട്രാൻസ്പോണ്ടർ ഓഫ് ചെയ്യുന്നത്. അതീവ ഗൗരവമേറിയ വിഷയമായാണ് ഇന്ത്യ ഇതിനെ പരിഗണിക്കുന്നത്.
കപ്പൽ ശ്രീലങ്കയിൽ ഡോക്ക് ചെയ്യാൻ ആയിരുന്നു ചൈനയുടെ ആദ്യ ശ്രമം. എന്നാൽ ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക നിലപാട് സ്വീകരിച്ചു. ഇതിനിടെ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുന്ന സാഹചര്യവുമുണ്ടായി. പിന്നാലെയാണ് മാലദ്വീപ് ഭരണകൂടത്തിന്റെ അനുമതിയോടെ കപ്പൽ ഇവിടേക്ക് പ്രവേശിച്ചത്.
ചൈനയിലെ തേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ കീഴിലുള്ള കപ്പലാണ് ഇത്. മാപ്പിംഗ്, ധാതു പര്യവേക്ഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇതിന്റെ പ്രവർത്തനമെന്നാണ് ചൈനയുടെ വാദം. നൂതന സെൻസറുകളും ആന്റിനകളും ഇലക്ടോണിക് ഉപകരണങ്ങളും ഈ കപ്പലിൽ ഉണ്ട്. സൈനിക ആവശ്യങ്ങൾക്കും അല്ലാതെയും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങൾ ഉൾപ്പെടെ ഈ കപ്പലിന്റെ സഹായത്തോടെ നിരീക്ഷിക്കാനാണ് ചൈനയുടെ ശ്രമമെന്നും സൂചനയുണ്ട്.