എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് മുൻ ഗവൺമെന്റ് സീനിയർ അഭിഭാഷകൻ പിജി മനു. ആരോഗ്യസ്ഥിതി മോശമായതിനാൽ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനു ഹർജി നൽകിയത്. പ്രമേഹ രോഗം വർദ്ധിച്ചതിനാൽ ശസ്ത്രക്രിയ ചെയ്ത ഇടത് കാലിൽ സ്റ്റീൽ ഇട്ട ഭാഗത്ത് പഴുപ്പ് വന്നിരിക്കുകയാണെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് മനുവിന്റെ വാദം. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ റിമാൻഡിലാണ് പി ജി മനു.
ഇക്കഴിഞ്ഞ ജനുവരി 31ന് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയ മനുവിനെതിരെ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ മുൻനിർത്തിയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ യുവതി നിയമസഹായം തേടി പിജി മനുവിനെ സമീപിച്ചപ്പോൾ ഇവരെ വീണ്ടും ബലാത്സംഗത്തിനിരയാക്കിയതിനാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും വീട്ടിൽ വച്ചും ബലാത്സംഗത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. അഭിഭാഷകനെതിരായി പരാതിപ്പെട്ടതിനെ തുടർന്ന് നിരവധി ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവതി പറയുന്നു. പിജി മനു യുവതിക്കയച്ച വാട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.