മധുര: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ മയക്കുമരുന്ന് കേസ് പ്രതി ഹർഷാദിനെ പിടികൂടി. തമിഴ്‌നാട്ടിലെ മധുരയിലുള്ള ശിവഗംഗയിൽ നിന്നാണ് ഇന്നലെ ഇയാളെ പിടികൂടിയത്.ഇന്ന് രാവിലെ ഹർഷാദിനെ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. വൈകാതെ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഹർഷാദിനെ ജയിൽ ചാടുന്നതിനായി സഹായിച്ച ഇയാളുടെ സുഹൃത്തിനെ നേരത്തെ പിടികൂടിയിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. സുഹൃത്തിൽ നിന്നാണ് ഇയാൾക്ക് തമിഴ്‌നാട്ടിൽ സഹായങ്ങൾ നൽകുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
ഈ കഴിഞ്ഞ ജനുവരി 14-നാണ് മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് ജയിൽ ചാടുന്നത്. രാവിലെ പത്രം എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധി പ്രതിമയ്‌ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഓടുകയായിരുന്നു. ഈ സമയം റോഡിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം പ്രതി രക്ഷപ്പെടുകയായിരുന്നു.















