റായ്പൂർ: ഛത്തീസ്ഗഡിൽ 34,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതം, വികസിത ഛത്തീസ്ഗഡ് എന്ന ആശയത്തിന്റെ ഭാഗമായാണ് റോഡുകൾ, റെയിൽവേ, കൽക്കരി, വൈദ്യുതി, സൗരോർജ്ജം ഉൾപ്പെടെയുള്ള വിവിധ മേഖലയിലെ വികസനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവർ ശക്തിപ്പെടുന്നതോടെ വികസിത ഛത്തീസ്ഗഡ് എന്ന ആശയം യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത ഛത്തീസ്ഗഡ് എന്ന ദൃഢനിശ്ചയവുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. ആ ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഠിനാധ്വാനികളായ കർഷകരും കഴിവുള്ള യുവാക്കളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നേറാനുള്ള എല്ലാ വിഭവങ്ങളും ഛത്തീസ്ഗഡിലുണ്ട്. പക്ഷേ സ്വാതന്ത്രത്തിന് ശേഷം ഭരിച്ചവർക്ക് സംസ്ഥാനങ്ങളുടെയോ രാജ്യത്തിന്റെയോ വികസനമായിരുന്നില്ല ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ചടങ്ങിൽ പ്രധാനമന്ത്രി NTPC യുടെ ലാറ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ്, സ്റ്റേജ്-1 (2×800 MW) രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 15,800 കോടി രൂപ ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. 15,530 കോടി രൂപ ചിലവ് വരുന്ന NTPC യുടെ ലാറ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ്, സ്റ്റേജ്-II (2×800 MW) പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. കൽക്കരി ഉപഭോഗവും കാർബൺ പുറംതള്ളലും കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഇരുപദ്ധതികൾക്ക് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്.
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ മൂന്ന് പ്രധാന ഫസ്റ്റ് മൈൽ കണക്റ്റിവിറ്റി (എഫ്എംസി) പദ്ധതി, ബിലാസ്പൂർ – ഉസ്ലാപൂർ മേൽപ്പാലം, രാജ്നന്ദ്ഗാവിൽ സോളാർ പദ്ധതി, ഭിലായിൽ സോളാർ പ്ലാന്റ് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.