ജയ്പൂർ: ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യസം ധർമ്മ ഗാർഡിയന്റെ അഞ്ചാം പതിപ്പ് രാജസ്ഥാനിൽ ആരംഭിച്ചു. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടക്കുന്ന പരിശിലനം രണ്ടാഴ്ച നീണ്ടു നിൽക്കും. ഇന്ത്യയെ പ്രതിനീധീകരിച്ച് രജപുത്താന റൈഫിൾസും ജപ്പാന്റെ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സുമാണ് പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങളിൽ നിന്നുള്ള 40 വീതം സൈനികരാണ് അഭ്യാസത്തിന്റെ ഭാഗമാകുന്നത്.
യുഎൻ ചാർട്ടറിന്റെ ഏഴാം അധ്യായ പ്രകാരമാണ് രാജ്യങ്ങൾ തമ്മിലുള്ള സൈനിക പരിശീലനം നടക്കുന്നത്. സുരക്ഷാ വെല്ലുവിളികൾ നേരിടാനും സൈനിക സഹകരണം വളർത്തിയെടുക്കുകയുമാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. ശാരീരിക ക്ഷമത, സംയുക്ത ആസൂത്രണം, തന്ത്രപരമായ അഭ്യാസങ്ങൾ, അടിസ്ഥാന ആയുധ വൈദഗ്‌ദ്ധ്യം എന്നിവയ്‌ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സംയുക്ത അഭ്യാസങ്ങളാണ് ഇവിടെ അരങ്ങേറുക.
ആത്മനിർഭർ ഭാരതിന്റെ കീഴിൽ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും ധർമ്മ ഗാർഡിയന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. താത്കാലിക ബേസ് ക്യാമ്പ് സ്ഥാപിക്കൽ, ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ ഗ്രിഡുകൾ സ്ഥാപിക്കൽ, മൊബൈൽ വാഹന ചെക്ക് പോസ്റ്റുകൾ, ഗ്രാമങ്ങളിലെ ഓപ്പറേഷൻ, ഹെലിബോൺ ഓപ്പറേഷൻസ്, ഹൗസ് ഇന്റർവെൻഷൻ ഡ്രില്ലുകൾ എന്നിവയിലുള്ള പരിശീലനങ്ങളും ഇവിടെ നടക്കും.
ജപ്പാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ തലവൻ ലെഫ്റ്റനന്റ് ജനറൽ തൊഗാഷി യുയിച്ചി സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തും. മാർച്ച് 3 ന് അദ്ദേഹം മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകൾ സന്ദർശിക്കും.