മുംബൈ: നൂറുവർഷങ്ങൾക്ക് മുൻപ് എഴുതിയ കാവ്യങ്ങളിൽ അകേരളീയ പ്രകൃതിയും, പശ്‌ചാത്തലവും ജീവിതവും സമന്വയിപ്പിച്ച കവിയായിരുന്നു കുമാരനാശാൻ എന്ന് സാഹിത്യനിരൂപകനായ ഡോ എൻ.പി വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. കരുണ, ലീല ,നളിനി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ കൃതികളിൽ വിദൂരസ്ഥങ്ങളായ സ്ഥലങ്ങളും കഥാപാത്രങ്ങളുമാണുള്ളത്. നായകന്മാരെ പ്രണയത്തിന്റെ പേരിൽ വേട്ടയാടുന്ന നായികമാരാണ് ആശാന്റെ കൃതികളിൽ കാണുന്നതെന്നും പ്രണിയിച്ചു ജീവിക്കാതെ പ്രണയിച്ചു മരിക്കുന്ന നായികമാരെയാണ് കുമാരനാശാൻ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഒൻപതാമത് അക്ഷരസന്ധ്യ വാർഷികത്തിൽ കുമാരനാശാൻ സ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രണയത്തിന്റെ ശക്തി പ്രകടിപ്പിക്കാൻ അതിനു തടസ്സം നിൽക്കുന്നവരെ ഇല്ലാതാകാൻ മടിയില്ലാത്തവരാണ് ലീലയും, വാസവദത്തയുമെന്നും അദ്ദേഹം ഉദാഹരിച്ചു. സാമൂഹ്യ പരിഷ്കരണവാദിക്കപ്പുറം കുമാരനാശാനിലെ കവിയെയാണ് നാം അന്വേഷിക്കേണ്ടതെന്നും എൻ.പി. വിജയകൃഷ്ണൻ ചൂണ്ടികാട്ടി.
അക്ഷരസന്ധ്യാ വാർഷികത്തിൽ സമാജം ഡാൻസ് ടീച്ചറായ കലാമണ്ഡലം രാജലക്ഷ്മി കുമാരനാശാന്റെ കരുണയുടേയും അജിതാ ദീപക്ക് ചണ്ഡാലഭിക്ഷുകിയുടെയും നൃത്താവിഷ്കാരം അവതരിപ്പിച്ചു. ആശാൻ കവിതകളുടെ ആലാപനവും ഇതോടൊപ്പം അരങ്ങേറി. മുംബൈയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സി.പി. കൃഷ്ണകുമാർ ആശാൻ കവിതകളെ കുറിച്ച് സംസാരിച്ചു. അഡ്വ: സുനിത എഴുമാവിൽ, കെ.രാജൻ,നിരണം കരുണാകരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി.ആർ സഞ്ജയ് മോഡറേറ്ററായി, കൺവീനർ എം.പി.ആർ പണിക്കർ നന്ദി രേഖപ്പെടുത്തി.
വിശിഷ്ടാതിഥികളായ ഡോ: പി. എൻ. വിജയ കൃഷ്ണൻ, സി.പി. കൃഷ്ണകുമാർ എന്നിവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു. മുംബൈയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ളയുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സമാജം പ്രസിഡൻറ് കെ.എ. കുറുപ്പ് അദ്ധ്യക്ഷനായി. സമാജം ജോയിൻ്റ് സെക്രട്ടറി അനിൽ പരുമല, ഡോ: എം. തോമസ് മാത്യു എന്നിവർ സംസാരിച്ചു.