തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് മൂന്നിന് നടക്കും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നത്. അഞ്ച് വയസിൽ താഴെയുള്ള 23,28,258 കുട്ടികൾക്കാണ് ഇത്തവണ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബൂത്തുകളിലൂടെ പൾസ് പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യം വയ്‌ക്കുന്നത്.
ട്രാൻസിറ്റ്, മൊബൈൽ ഉൾപ്പെടെ സംസ്ഥാനത്ത് 23,471 ബൂത്തുകൾ പ്രവർത്തിക്കും. ഇതിനോടനുബന്ധിച്ച് 46,942 വോളണ്ടിയർമാരെയും 1,564 സൂപ്പർവൈസർമാരെയും പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. മാർച്ച് നാല്, അഞ്ച് എന്നീ തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തുകയും അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് ലഭ്യമായെന്ന് ഉറപ്പും വരുത്തും.
മാർച്ച് മൂന്നിന് തുള്ളിമരുന്ന് ലഭ്യമാകാത്ത കുട്ടികൾക്ക് ഭവന സന്ദർശന വേളയിൽ ഇത് ലഭ്യമാക്കും. മാർച്ച് മൂന്നിന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകളിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ മുഖേനയാകും തുള്ളിമരുന്ന് നൽകുന്നത്.