ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യങ്ങളിലൊന്നാണ് ഡാനിയോണല്ല സെറിബ്രം. മ്യാൻമറിലെ ബാഗോ യോമ പർവതനിരകളിലെ ചെറിയ അരുവികളിലാണ് ഇവ കാണപ്പെടുന്നത്. ലോകത്തിലെ ചെറിയ മത്സ്യങ്ങളിൽ ഒന്ന് എന്നുള്ള വിശേഷണത്തിനപ്പുറം ഇവയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഡാനിയോണല്ല സെറിബ്രം എന്ന ചെറു മത്സ്യത്തിന് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയും. അതായത് ഒരു പടക്കം പൊട്ടുന്നതിന് സമാനമായ ഉച്ചത്തിലുള്ള ശബ്ദം.
വെറും 12 മില്ലിമീറ്റർ നീളമാണ് ഡാനിയോണല്ല സെറിബ്രം എന്ന മീനുകൾക്കുള്ളത്. പ്രായപൂർത്തിയായ മനുഷ്യന്റെ നഖത്തിന്റെ അത്രത്തോളം മാത്രം നീളമുള്ള മത്സ്യം. ലോകത്തിലെ ഏറ്റവും ചെറിയ തലച്ചോറുള്ള മത്സ്യം. ഇത്രയും ചെറിയ മത്സ്യത്തിന് എങ്ങനെയാണ് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയുക എന്ന് ചിന്തിച്ചേക്കാം! എന്നാൽ, അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാത്രജ്ഞർ.
ഡ്രമ്മിംഗ് തരുണാസ്ഥി, പ്രത്യേക വാരിയെല്ല്, ക്ഷീണം പ്രതിരോധിക്കാനുള്ള പേശി എന്നിവ ഉൾപ്പെടുന്ന സവിശേഷമായ ശബ്ദ ഉൽപ്പാദന സംവിധാനം ഡാനിയോണല്ല സെറിബ്രം എന്ന മത്സ്യങ്ങൾക്ക് ഉണ്ടെന്ന് ബെർലിനിലെ ചാരിറ്റേ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു. തീവ്ര ശക്തികളിൽ ഡ്രമ്മിംഗ് തരുണാസ്ഥിയെ ത്വരിതപ്പെടുത്താനും ദ്രുതഗതിയിലുള്ള, ഉച്ചത്തിലുള്ള പൾസുകൾ സൃഷ്ടിക്കാനും ഇത് മത്സ്യത്തെ സഹായിക്കുന്നു.
ശബ്‌ദ ഉൽപ്പാദനത്തിന്റെ സംവിധാനത്തെക്കുറിച്ച് അന്വേഷിക്കാൻ ശാസ്ത്രജ്ഞരുടെ സംഘം അതിവേഗ വീഡിയോ റെക്കോർഡിംഗുകൾ ഉപയോഗിച്ചു. ശബ്ദം പുറപ്പെടുവിക്കുന്നതിന്, സ്വിം ബ്ലാഡറിനോട് ചേർന്ന് കിടക്കുന്ന ഒരു വാരിയെല്ല് ഒരു പ്രത്യേക പേശി ഉപയോഗിച്ച് തരുണാസ്ഥിയിലേക്ക് മാറ്റുന്നു. വാരിയെല്ല് പുറത്തുവരുമ്പോൾ അത് സ്വിം ബ്ലാഡറിൽ തട്ടി ഡ്രമ്മിംഗ് ശബ്ദം പുറപ്പെടുവിക്കുന്നു. പുരുഷ മത്സ്യങ്ങളിൽ വാരിയെല്ല് വളരെ ശക്തമാണ്. അതിനാൽ ശബ്ദമുണ്ടാക്കുന്ന മത്സ്യങ്ങളും ഇവ തന്നെ.
എന്തുകൊണ്ടാണ് മത്സ്യം ഇത്ര വലിയ ശബ്ദമുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ഈ ശബ്ദം ഉണ്ടാകുന്നു എന്ന് മാത്രമെ ഇവർ കണ്ടുപിടിച്ചിട്ടുള്ളു. ഒരു പക്ഷെ, കലങ്ങിയ വെള്ളത്തിൽ സഞ്ചരിക്കാനും മുന്നറിയിപ്പുകൾ നൽകാനുമായിരിക്കണം ഇത്തരത്തിൽ ഡാനിയോണല്ല സെറിബ്രം മത്സ്യങ്ങൾ ശബ്ദം പുറപ്പെടുവിക്കുന്നത്.