തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളവും , പെൻഷനും മുടങ്ങി രണ്ട് നാൾ പിന്നിട്ടിട്ടും ഒരാൾക്കും ശമ്പളം മുടങ്ങില്ലെന്ന വാദവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേന പിൻവലിക്കാൻ കഴിയാത്തതിനു കാരണം സാങ്കേതികപ്പിഴവാണെന്നാണ് മന്ത്രിയുടെ നിലപാട് .
ഈ തകരാർ പരിഹരിച്ച് ശമ്പളവും പെൻഷനും ഉടൻ ലഭ്യമാക്കും . കേന്ദ്രം തരാമെന്ന് സമ്മതിച്ച 13,600 കോടി രൂപയും തന്നിട്ടില്ല . ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രസർക്കാർ . സുപ്രീംകോടതിയിലെ കേസ് പിൻവലിച്ചാലേ പണം തരൂ എന്നാണ് പറയുന്നത്. എങ്കിലും ശമ്പളവും പെൻഷനും മുടങ്ങില്ല.
സാമൂഹ്യസുരക്ഷാപെൻഷനടക്കം നൽകുന്നത് തടയാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ തനത് വരുമാനംകൊണ്ട് ചെറുക്കുമെന്നുമാണ് ബാലഗോപാലിന്റെ വാദം . അതേസമയം കേരളത്തിൽ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ശമ്പളം മുടങ്ങണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. ശമ്പളം മുടങ്ങിയാൽ അതിന് ഉത്തരവാദി കേന്ദ്രസർക്കാർ ആയിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.