സർക്കാർ ജീവനക്കാർക്ക് മൂന്നാം ദിനവും ശമ്പളം കിട്ടിയില്ല. എന്നാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും മാസാദ്യം തന്നെ ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ തിങ്കളാഴ്ച തന്നെ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. എങ്കിലും അഞ്ചേകാൽ ലക്ഷം വരുന്ന ജീവനക്കാർക്ക് മുഴുവൻ ഒറ്റദിവസം ശമ്പളം നൽകുകയെന്നത് പ്രായോഗികമാണോയെന്ന സംശമാണ് ഉയരുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുന്നത് എന്നതോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.
മാർച്ച് 4, തിങ്കളാഴ്ച ദിവസം ചില ജീവനക്കാർക്ക് ശമ്പളം ലഭിക്കുമെന്നാണ് വിവരം. രണ്ടോ മൂന്നോ ഗഡുക്കളായിട്ടാകും ശമ്പളം ക്രെഡിറ്റ് ചെയ്യുകയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതുമല്ലെങ്കിൽ പിൻവലിക്കാൻ കഴിയുന്ന തുകയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്കും സമാനമായ രീതിയിലാണ് ശമ്പളം വൈകിയിരുന്നത്. ആദ്യ ഘട്ടത്തിൽ രണ്ടോ മൂന്നോ ദിവസം വൈകി ശമ്പളം എത്തി, പിന്നീട് മാസം പകുതി കഴിയുമ്പോൾ ലഭിക്കുമെന്ന അവസ്ഥയായി. ഒടുവിൽ ശമ്പളമേ കിട്ടാത്ത സാഹചര്യവും മാസം പകുതിയാകുമ്പോൾ കഴിഞ്ഞ മാസത്തെ പകുതി ശമ്പളം കിട്ടുന്ന അവസ്ഥയുമാണ് ജീവനക്കാർ നേരിടുന്നത്. നിലവിൽ എല്ലാവർക്കും ശമ്പളം വൈകുന്നുവെന്നത് സർക്കാർ ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.