അഗർത്തല: ത്രിപുരയിലെ തദ്ദേശീയ സമൂഹങ്ങളിൽ കാണപ്പെടുന്ന കൈകൊണ്ട് തുന്നിയ വസ്ത്രമായ റിസയ്‌ക്ക് ജിഐ ടാഗ് ലഭിച്ചു. മുഖ്യമന്ത്രി മാണിക് സാഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോമതി ജില്ലയിലെ കില്ല മഹില ക്ലസ്റ്ററിലുള്ള കരകൗശല വിദഗ്ധരാണ് റിസയ്‌ക്ക് ഭൗമസൂചികാപട്ടം നേടി തന്നതെന്നും ഇവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ത്രിപുരയിലെ ജനത ഏറ്റവും സവിശേഷമായി കരുതുന്ന റിസയ്‌ക്ക് ലഭിച്ച ഈ നേട്ടം അന്താരാഷ്‌ട്ര തലത്തിലുള്ള അംഗീകാരങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ത്രിപുരയിലെ ഗോത്രസമൂഹങ്ങളിൽക്കിടയിൽ പൊതുവെ കാണപ്പെടുന്ന വസ്ത്രമാണ് റിസ. എല്ലാ ആഘോഷപരിപാടികളിലും ഒത്തുകൂടലുകളിലും റിസ ധരിച്ചാണ് ഇവർ എത്തുക. ശിരോവസ്ത്രമായോ മേൽവസ്ത്രമായോ ഷോളായോ റിസ ഉപയോഗിക്കുന്നതാണ് പതിവ്. പൈതൃകപരമായി ഏറെ പ്രധാനപ്പെട്ട ഒന്നായാണ് റിസയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി നിരവധി ഏജൻസികൾ സ്വയംസഹായ സംഘങ്ങളെ പിന്തുണയ്‌ക്കുന്നുണ്ട്.
റിസയ്‌ക്ക് ഭൗമസൂചികാ പട്ടം ലഭിക്കുന്നതിനായി നബാർഡും സഹായിച്ചിരുന്നു. ജിഐ ടാഗ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ റിസയുടെ ആവശ്യക്കാരും നിരക്കും ഉയരുമെന്നാണ് സ്വയംസഹായ സംഘങ്ങളുടെ പ്രതീക്ഷ.
എന്താണ് ജിഐ ടാഗ്
ഒരു ഉത്പന്നത്തിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവവും ഗുണങ്ങളും പരിഗണിച്ചാണ് ഭൗമസൂചികാപട്ടം നൽകുന്നത്. ഉത്ഭവസ്ഥാനം മൂലമുണ്ടാകുന്ന പ്രശസ്തിയും ഗുണമേന്മയും പ്രത്യേകതകളും ആ ഉത്പന്നത്തിന് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ജിഐ ടാഗ് ലഭിക്കൂ. പൂർണ്ണമായും ഉത്പന്നത്തിന്റെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെടുത്തിയാണ് ജിഐ ടാഗ് നിശ്ചയിക്കുന്നത്.