തൃശൂർ: സമൂഹമാദ്ധ്യമങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോകൾ പ്രചരിപ്പിച്ച യൂട്യൂബറെ എക്സൈസ് സംഘം പിടികൂടി. കോടുങ്ങല്ലൂരിലാണ് സംഭവം. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി നിധിനെയാണ്(22) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ നവ മാദ്ധ്യമങ്ങളിലൂടെയാണ് ഇയാൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവച്ചത്.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ ഓൺലൈൻ മാദ്ധ്യമങ്ങളിൽ പങ്കുവക്കുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. നവ മാദ്ധ്യമങ്ങളിൽ കൂടുതൽ പ്രശസ്തി നേടാനാണ് ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവച്ചതെന്നും യുവാവ് പറഞ്ഞു. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ഷാംനാഥും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തുടർന്ന് അന്വേഷണ സംഘത്തിന്റെ സാന്നിദ്ധ്യത്തിൽ യുവാവ് പങ്കുവച്ചിരുന്ന പോസ്റ്റുകൾ നീക്കം ചെയ്യിച്ചു. വേണ്ടത്ര നിയമ പരിജ്ഞാനമില്ലാതെ പല യുവാക്കളും ഇത്തരം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ടെന്നും ഇത്തരക്കാരെ എക്സൈസ് സൈബർ സെൽ വിഭാഗം നിരീക്ഷിച്ച് വരികയാണെന്നും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.