ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കർണ്ണാടകയിൽ കോൺഗ്രസിൽ വടം വലി മുറുകുന്നു. ദളിത് മുഖ്യമന്ത്രി എന്ന ആവശ്യവുമായാണ് നേതാക്കൾ രംഗത്തെത്തുന്നത്.
ഏറ്റവുമൊടുവിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് പരസ്യ പ്രതികരണം നടത്തിയത്. “ദളിത് മുഖ്യമന്ത്രിയുടെ ആവശ്യം ഇന്നലത്തെതല്ലെന്ന്” അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ദളിത് മുഖ്യമന്ത്രിയെന്ന മുറവിളി ദശാബ്ദങ്ങളായി ഉയരുകയാണെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള മോഹം വീണ്ടും ഉയർത്തിയതിനെ തുടർന്നാണോ ദളിത് മുഖ്യമന്ത്രി വിഷയം കൊണ്ടുവരുന്നതെന്ന ചോദ്യത്തിനും സതീഷ് ജാരക്കിഹോളിയുടെ മറുപടി ഉണ്ടായിരുന്നു. “കഴിഞ്ഞ 20-25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുന്നു. ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ഖാർഗെയുടെ കാലം മുതൽ ദളിത് മുഖ്യമന്ത്രിയുടെ ആവശ്യം നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2013ൽ ജി പരമേശ്വര മുഖ്യമന്ത്രിയാകണമെന്ന് മുറവിളി ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചില്ല. പട്ടികജാതിക്കാർ വലിയ തോതിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നു. അവർക്ക് വലിയ സ്ഥാനം ലഭിക്കണം. എന്നാൽ ഹൈക്കമാൻഡിനെ സ്വാധീനിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് മുഖ്യമന്ത്രി മാറുകയാണെങ്കിൽ ആഭ്യന്തരമന്ത്രി ഡോ.പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന മന്ത്രി രാജണ്ണ ഇന്നലെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ കാലാവധി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ രാജണ്ണ പക്ഷെ സംസ്ഥാനത്ത് മുഖ്യമന്ത്രി മാറുകയാണെങ്കിൽ ദലിതൻ മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം എംഎൽഎമാരുടെയും അഭിപ്രായമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ബാംഗ്ലൂരിൽ നടന്ന എസ്‌സി, എസ്ടി ജീവനക്കാരുടെ സംസ്ഥാനതല കൺവെൻഷനിൽ സംസാരിക്കവെ മന്ത്രി എച്ച് സി മഹാദേവപ്പയും ദളിതർക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഡികെ ശിവകുമാറിന്റെ നീക്കങ്ങളെ തടയിടാൻ സിദ്ധരാമയ്യയുടെ മൗനാനുവാദത്തോടെയാണ് ദളിത് മുഖ്യമന്ത്രി എന്ന വാദം ഉയർന്നു വരുന്നത്.