തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കാണാതായ കുട്ടികൾക്കായി സംയുക്ത ഓപ്പറേഷൻ. കുട്ടികളെ കണ്ടെത്തുന്നതിനായി കോളനിക്ക് സമീപത്തുള്ള ഉൾവനത്തിൽ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. വനമേഖലയെ ഏഴായി തിരിച്ച് 15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളാണ് മേഖലയിൽ പരിശോധന നടത്തുന്നത്.
കാരിക്കടവ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് താത്ക്കാലിക റിപ്പോർട്ടിംഗ് കേന്ദ്രമാക്കിയാണ് സംയുക്ത നീക്കം. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വാഹനങ്ങൾ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളുമായാണ് സംഘം ഉൾവനത്തിൽ പ്രവേശിച്ചത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നത്.
രണ്ടാം തീയതി രാവിലെ 10മണി മുതലാണ് കുട്ടികളെ കാണാതായത്. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെയാണ് കാണാതായത്.















