കോഴിക്കോട് : പൂഞ്ഞാറിൽ ക്രിസ്ത്യൻ പള്ളി വൈദികന് നേരെയുണ്ടായ അക്രമത്തെ കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ എപി സുന്നി വിഭാഗവും.
എപി വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയാണെന്നും , പ്രസ്താവന തിരുത്തണമെന്നുമാണ് മുഖപ്രസംഗത്തിലുള്ളത്.
കുറ്റകൃത്യങ്ങള്‍ക്ക് മതഛായ നല്‍കുന്നത് നാടിനെ അരക്ഷിതമാക്കും. കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിക്കൂടാ.സംഘപരിവാറിനെ മൂലക്കിരുത്താൻ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി. ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണം.
വിഷയത്തിൽ പോലീസ് പക്ഷപാത നിലപാട് ആണ് സ്വീകരിച്ചത്. അത് ശരി വെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. പൂഞ്ഞാറിലെ ക്രിസ്ത്യൻ പള്ളി മുറ്റത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തെ തെമ്മാടിത്തമെന്നും മുസ്ലീം വിഭാഗമാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നുമായിരുന്നു പിണറായി വിജയന്‍റെ ആരോപണം. ഇതിനെതിരെ മുഖപത്രമായ സുപ്രഭാതത്തില്‍ സമസ്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ സിറാജ് ദിനപത്രത്തിലെ മുഖപ്രസംഗത്തിലും രൂക്ഷ വിമര്‍ശനം നടത്തുന്നത്.