ജയ്പൂർ: ഭാരതത്തിൻറെ ആത്മനിർഭരത പ്രകടമാക്കുന്ന, തദ്ദേശീയ യുദ്ധോപകരണങ്ങളുടെ അഭ്യാസപ്രകടനമായ ഭാരത് ശക്തി അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ പൊഖ്റാനിലാണ് ഭാരത് ശക്തി പ്രകടനം നടക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും പ്രദർശനമാകും ഇവിടെ ഇന്ന് നടക്കുക. കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിലെ ഭീഷണികളെയും വെല്ലുവിളികളെയും നേരിടുന്നതിനായി പ്രതിരോധ സേന സജ്ജമാക്കിയിട്ടുള്ള ആയുധ സംവിധാനങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ പ്രവർത്തനരീതിയും പ്രദർശനത്തിലൂടെ മനസിലാക്കാവുന്നതാണ്.
ടി-90 (ഐഎം) ടാങ്കുകൾ, ധനുഷ്, സാരംഗ് ഗൺ സിസ്റ്റംസ്, ആകാശ് ആയുധ സംവിധാനം, ലോജിസ്റ്റിക് ഡ്രോണുകൾ, റോബോട്ടിക് മ്യൂൾസ്, അത്യാധുനിക ലൈറ്റ് ഹെലികോപ്റ്റർ, ആളില്ലാ ആകാശ വാഹനങ്ങൾ എന്നിവയാണ് സൈന്യത്തിൽ നിന്ന് അഭ്യാസത്തിൽ പങ്കെടുക്കുന്നവയിൽ ഉൾപ്പെടുന്നത്.
ആൻ്റി-ഷിപ്പ് മിസൈലുകൾ, സ്വയം ചരക്ക് കൊണ്ടുപോകുന്ന വ്യോമവാഹനങ്ങൾ, കടൽ ശക്തിയും സാങ്കേതിക വൈദഗ്ധ്യവും ഉയർത്തിക്കാട്ടുന്ന സംവിധാനങ്ങളുടെ മികവും നാവികസേന അഭ്യാസത്തിൽ പ്രദർശിപ്പിക്കും.
തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, നൂതന ലൈറ്റ് ഹെലികോപ്ടറുകൾ തുടങ്ങിയവയാണ് വ്യോമസേന പ്രദർശനത്തിനെത്തിക്കുക.
വെല്ലുവിളികളെ ചെറുക്കാനായി സ്വദേശീയമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഭാരത് ശക്തിയിലൂടെ പ്രകടമാകുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിരോധവും നവീകരണവും കരുത്തും ഉയർത്തിക്കാട്ടുന്നതിൽ ഭാരത് ശക്തി അഭ്യാസ് ബൃഹത് സ്ഥാനം വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.