നിലപാടുകൾ തുറന്നു പറയാനും പ്രകടിപ്പിക്കാനും ഒരു ഭയവുമില്ലാത്ത താരമാണ് ഉണ്ണി മുകുന്ദൻ. തന്റെ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മുറുകെ പിടിക്കുക മാത്രമല്ല, അതിനെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ മറുപടിയും അദ്ദേഹം നൽകുന്നു. ദേശീയ കാഴ്ചപ്പാടുകളിലൂന്നി അഭിപ്രായം പ്രകടിപ്പിക്കുന്നത് കൊണ്ടുതന്നെ ഉണ്ണി മുകുന്ദനെതിരെയും അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെയും ഒരു വിഭാഗം വ്യാപകമായ സൈബർ ആക്രമണങ്ങളും അഴിച്ചു വിടുന്നു. ഇതിനെല്ലാം കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് താരം.
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. ‘നിങ്ങൾ ചില ധീരമായ നിലപാടുകൾ സ്വീകരിക്കുകയും പ്രധാനമന്ത്രിയോടുള്ള ആരാധന പ്രകടിപ്പിക്കുകയും ചെയ്തു’ എന്ന ചോദ്യത്തിനാണ് താൻ ഒരു ദേശീയ വാദിയാണെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും ബഹുമാനിക്കുമെന്നും ഉണ്ണി മുകുന്ദൻ തുറന്നു പറഞ്ഞിരിക്കുന്നത്.
“അതൊരു ധീരമായ പ്രസ്താവനയാണോ? പ്രധാനമന്ത്രി ഏതെങ്കിലും പ്രത്യേക പാർട്ടിയുടെ ആളല്ല. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയിൽ അതിജീവിച്ചു. അതിനാൽ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്റെ വിശ്വാസങ്ങൾക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്”.
“എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാൽ നിങ്ങൾക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നൽകുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയിൽ നിലനിൽക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു. കുട്ടിക്കാലം മുതക്കെ, എന്റെ സമീപനം മതത്തേക്കാൾ ആത്മീയതയിലായിരുന്നു. എന്റെ കുട്ടിക്കാലത്ത്, മുസ്ലീങ്ങൾ ഉൾപ്പെടെ വിവിധ സമുദായങ്ങളിൽ നിന്നുള്ള 25 ആൺകുട്ടികളുടെ സംഘത്തിലെ ഒരാളായിരുന്നു ഞാൻ. ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ പോകുന്നു, ആരോഗ്യത്തിനായി ഞങ്ങൾ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു. ഇത് ബാലിശമായി തോന്നാം. പക്ഷേ ഞാൻ അങ്ങനെയാണ്. എനിക്ക് ദൈവവുമായി ശക്തമായ ബന്ധമുണ്ട്”- ഉണ്ണി മുകുന്ദൻ പറഞ്ഞു.