മുംബൈ: ഇന്ത്യയിലെ യുവാക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല പുതിയ അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഐ രംഗത്ത് ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ” എഐ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പുതിയ യുഗത്തിലാണ് ഇന്ന് നമ്മളെല്ലാവരും ഉള്ളത്. ഈ അവസരത്തെ ഒഴിവാക്കി കളയാതെ പരമാവധി പ്രയോജനകരമാകുന്ന രീതിയിൽ വിനിയോഗിക്കുക എന്നതാണ് നമ്മുടെ ജോലി.
നാഷണൽ ക്വാണ്ടം മിഷൻ, എഐ മിഷൻ, സെമികണ്ടക്ടർ മിഷൻ തുടങ്ങീ ഇന്ത്യയിലെ യുവജനങ്ങൾക്കായി പുതിയ സാധ്യതകളുടെ ലോകത്തേക്കുള്ള വാതിലുകൾ തുറക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പല കണ്ടുപിടുത്തങ്ങൾക്കും ഇന്ത്യ മുൻകൈ എടുക്കുന്നുണ്ട്. രാജ്യം മുഴുവൻ ഇതിന്റെ ലോഞ്ച്പാഡായി പ്രവർത്തിക്കും. ഭാഷാ തടസം മറികടക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായും, ഈ സഹായത്തോടെ തമിഴ്, തെലുങ്ക്, ഒഡിയ എന്നീ ഭാഷകളിൽ ആശയവിനിമയം നടത്താൻ സാധിച്ചതായും” പ്രധാനമന്ത്രി പറഞ്ഞു.
ഇന്റർനാഷണൽ സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ത്യ ഇന്ന് പുതുപ്രതീക്ഷയാണെന്നും, അതിവേഗമാണ് രാജ്യം ഈ രംഗത്തെ പുരോഗതി നേടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ” ഇന്റർനാഷണൽ സ്റ്റാർട്ടപ്പുകളിൽ ഇന്ത്യ ഇന്ന് മറ്റ് രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ രാ്യം ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളാണ് എടുത്തത്. ഈ മേഖലയിൽ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാവുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ സ്റ്റാർട്ടപ്പുകളും പ്രധാന പങ്ക് വഹിക്കുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.