പാലക്കാട്: കലാമണ്ഡലം സത്യാഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെയും വർണവെറിക്കെതിരെയും പ്രതികരിച്ച് യഥാർത്ഥ കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ. കലാമണ്ഡലം സത്യഭാമ എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീ യഥാർത്ഥ സത്യഭാമയല്ലെന്നും അവരെ അത്തരത്തിൽ അഭിസംബോധന ചെയ്യുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
രാജ്യം പദ്മശ്രീ നൽകി ആദരിച്ച, കേരള കലാമണ്ഡലത്തിൽ നിന്നും പ്രിൻസിപ്പാൾ ആയി വിരമിച്ച, 2015ൽ മൺമറഞ്ഞുപോയ വ്യക്തിയാണ് യാഥാർത്ഥത്തിൽ ശ്രീ കലാമണ്ഡലം സത്യഭാമ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ air ൽ നിൽക്കുന്ന നർത്തകിയെ കലാമണ്ഡലം സത്യഭാമ എന്ന് അഭിസംബോധന ചെയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്നും ആർക്കും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കട്ടെയെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.
സത്യഭാമ ജൂനിയറുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സാക്ഷ്യപത്രവും യഥാർത്ഥ കലാമണ്ഡലം സത്യഭാമയുടെ പേരിൽ നടത്തുന്ന ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. കലാമണ്ഡലം സത്യഭാമ എന്ന പേര് പരാമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന വാദ പ്രതിവാദങ്ങൾക്കും പ്രതികരണങ്ങൾക്കും യശ: ശരീരയായ പദ്മശ്രീ കലാമണ്ഡലം സത്യഭാമ ടീച്ചർക്കോ അവരുടെ പേരിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനോ യാതൊരു ബന്ധവുമില്ലെന്ന് കേരളീയ കലാ സമൂഹത്തെ അറിയിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്രികയാണ് അവർ പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് കലാഭവൻ മണിയുടെ സഹോദരനും കലാകരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് സത്യഭാമ ജൂനിയർ പരാമർശങ്ങൾ നടത്തിയത്. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷൻമാർക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. ഇതിനെതിരെ വൻ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഒന്നടങ്കം ഉയർന്നു വന്നത്. സംഭവത്തിൽ സത്യഭാമ ജൂനിയറിനെതിരെ മനുഷ്യവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.