ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം ഭാരതത്തിന്റെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആര്. ഹരികുമാർ. അതുകൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഭാരതീയ നാവികസേന. സമുദ്ര പ്രദേശത്തെ സുരക്ഷയും സ്ഥിരതയും നിലനിർത്തുകയെന്നതാണ് നാവികസേനയുടെ ഉത്തരവാദിത്വം. അത് സംരക്ഷിക്കാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്. സമുദ്ര മേഖലയിലെ വലിയ ശക്തിയായതു കൊണ്ട് വലിയ ഉത്തരവാദിത്വങ്ങളും വരും. സമുദ്ര മേഖലയിൽ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാനും പോത്സാഹിപ്പിക്കാനും പിന്തുടരാനുമാണ് നാവികസേന തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ സമുദ്രത്തിലെ കപ്പലുകളും അതിലെ ജീവനക്കാരും സുരക്ഷിതരാക്കുന്ന നിമിഷം വരെ നാവികസേനയുടെ നിരീക്ഷണങ്ങളും മറ്റുപ്രവർത്തനങ്ങളും തുടരും. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു.
നാവികസേനയുടെ പുതിയ ആസ്ഥാനമായ നൗസേന ഭവൻ ഒരു കെട്ടിടം മാത്രമല്ല. നമ്മുടെ രാജ്യത്തിന്റെയും നാവികസേനയുടെയും പുരോഗതിയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് ഓഫ് ഏദൻ, അറബിക്കടൽ, ചെങ്കടൽ എന്നിവിടങ്ങളിൽ ഡ്രോൺ, മിസൈൽ വിരുദ്ധ, കടൽക്കൊള്ള വിരുദ്ധ ആക്രമണങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾ 100 ദിവസം തികയുന്ന സാഹചര്യത്തിലാണ് നാവിക സേനാ മേധാവിയുടെ പ്രസ്താവന.