മോസ്കോ: ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റാണെന്ന വാദത്തിൽ സംശയം പ്രകടിപ്പിച്ച് റഷ്യ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ഇക്കാര്യം യുഎസ് സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും യുക്രെയ്നിലേക്ക് തന്നെ വിരൽചൂണ്ടുകയാണ് മോസ്കോ. ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്നതിന് എന്താണ് ഉറപ്പെന്ന് യുഎസിനോട് റഷ്യ ചോദിച്ചു.
ഭീകരസംഘടനയുടെ തോളിൽ കുറ്റം ചുമത്തി യുക്രെയ്നെയും സെലൻസ്കിയെയും വെള്ളപൂശാനുള്ള ശ്രമമാണ് യുഎസ് നടത്തുന്നതെന്നാണ് റഷ്യയുടെ ആരോപണം. ആക്രമണത്തെക്കുറിച്ച് അന്വേഷണം പൂർത്തിയാകുമ്പോൾ നിലപാട് മാറ്റാൻ വൈറ്റ് ഹൗസ് തയ്യാറാകുമോയെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ ചോദിച്ചു.
നേരത്തെ മിഡിൽ ഈസ്റ്റേൺ മേഖലയുടെ വിഷയങ്ങളിൽ യുഎസ് നടത്തിയ ഇടപെടലുകൾ നിരവധി ഭീകരസംഘടനകളുടെ ഉദയത്തിലാണ് കലാശിച്ചത്. അത്തരം തീവ്രഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിനും വളർത്തുന്നതിനും ഭീകരസംഘടനകളെ സജീവമാക്കുന്നതിനും യുഎസിന്റെ ഇടപെടൽ വഴിവെച്ചിരുന്നു. 1980കളിൽ സോവിയറ്റ് കാലത്തെ റെഡ് ആർമികളെ നേരിടാൻ ‘മുജാഹിദീൻ’ പോരാളികളെ വാഷിംഗ്ടൺ പിന്തുണച്ചതാണ് ചരിത്രം. ഇന്ന് കീവിന്റെ നീക്കങ്ങളെ മറച്ചുവയ്ക്കുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കുന്നതാണ് യുഎസിന്റെ പുതിയ പദ്ധതി. യുക്രെയ്നിൽ നിന്നുള്ള ഭീകരവാദത്തെ നേരിട്ടും അല്ലാതെയും പലപ്പോഴായി അമേരിക്ക പിന്തുണച്ചുവെന്നതിന് തെളിവുകളുണ്ടെന്നും മരിയ സഖറോവ വിമർശിച്ചു.
മോസ്കോയിൽ നടന്ന ക്രോക്കസ് സിറ്റി ഹാൾ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസിന്റെ ഏജൻസിയായ ‘അമഖ്’ ടെലഗ്രാമിലൂടെയായിരുന്നു ഏറ്റെടുത്തത്. തുടർന്ന് ഭീകരർ പകർത്തിയ ആക്രമണ ദൃശ്യങ്ങളും അവർ പങ്കുവച്ചിരുന്നു. മാർച്ച് 23ന് നടന്ന രക്തച്ചൊരിച്ചിലിൽ 130ലധികം പേരാണ് കൊല്ലപ്പെട്ടത്. സംഗീതനിശയിലേക്ക് ഇരച്ചെത്തിയ നാല് ഭീകരർ കാഴ്ചക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.