ഷിംല: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വിജയം ഉറപ്പിച്ച് ബിജെപി നേതൃത്വം. കങ്കണ റണാവത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഹിമാചലിലെ പ്രതിപക്ഷ നേതാവ് കൂടിയായ ജയറാം താക്കൂർ പറഞ്ഞു. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുന്നത്. അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കങ്കണയുടെ സ്ഥാനാർത്ഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്.
രാഷ്‌ട്രീയ മേഖല ഒരുപക്ഷെ കങ്കണയ്‌ക്ക് പുതിയതാകാം. എന്നാൽ അവർ പ്രവർത്തിച്ച മറ്റ് മേഖലകളിലെല്ലാം തന്നെ വിജയം കൈവരിച്ചിട്ടുണ്ട്. ഹിമാചലിലേക്ക് കൊണ്ടുവന്ന ബഹുമതികൾ അത്രമാത്രമാണ്. കങ്കണയ്‌ക്ക് ധീരമായ പ്രതിച്ഛായയും കൃത്യമായ നിലപാടുകളും ഉണ്ട്. ഇതിനാൽ തന്നെ രാഷ്‌ട്രിയത്തിൽ കങ്കണ നന്നായി പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താക്കൂർ പറഞ്ഞു.
രാവിലെ മാണ്ഡിയിലെത്തിയ കങ്കണ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹോളിയുടെ ഭാഗമായി നേതാക്കൾക്ക് നിറങ്ങൾ കൊണ്ട് തിലകം ചാർത്തിയ കങ്കണ ജയ് ശ്രീറാം വിളികളോടെയാണ് സ്ഥാനാർത്ഥിത്വത്തെ സ്വീകരിച്ചത്. പാർട്ടിക്ക് വേണ്ടിയും മാണ്ഡിയിലെ ജനതയ്‌ക്ക് വേണ്ടിയും നിലകൊള്ളുമെന്ന് കങ്കണ ഉറപ്പു നൽകി. ഇത് തന്റെ ജന്മഭൂമിയാണ്. ഇവിടെ തിരഞ്ഞെടുക്കപ്പെട്ടാൽ ഞാൻ അവരെ സേവിക്കും. ഇത് തനിക്കും തന്റെ കുടുംബത്തിനും വികാരനിർഭരമായ നിമിഷമാണ്. ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും കങ്കണ അറിയിച്ചു.
ദേശീയ വിഷയങ്ങളിൽ ഉൾപ്പെടെ നിരന്തരം ശ്രദ്ധിക്കപ്പെടുന്ന പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കങ്കണ നടത്തിയിരുന്നത്. സുരക്ഷാ വിഷയങ്ങളിലും ഭീകരവാദ വിഷയങ്ങളിലും ഉൾപ്പെടെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുളള ആർജ്ജവവും നടി കാണിച്ചിരുന്നു.