ന്യൂയോർക്ക്: വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചെന്ന വാർത്ത രണ്ട് ദിവസം മുമ്പാണ് പുറത്ത് വന്നത്. കീമോ തെറാപ്പിക്ക് വിധേയയായെന്ന് വിശദീകരിച്ചുകൊണ്ട് കേറ്റ് മിഡിൽടണിന്റേതായി പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഈ വീഡിയോ നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗിച്ച് കൃത്രിമമായി ചമച്ചതാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ഡീപ്പ് ഫേക്ക് വീഡിയോയാണ് പുറത്തുവന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം സംശയം ഉയരുന്നത്. ഇതിനുളള പല തെളിവുകളും സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പുറത്തു വന്ന വീഡിയോയിൽ വെയിൽസ് രാജകുമാരി പൂന്തോട്ടത്തിലെ ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നാണ് സംസാരിക്കുന്നത്. പക്ഷെ, പിന്നിലുള്ള പൂക്കളോ ഇലകളോ ചലിക്കുന്നതായി കാണുന്നില്ല.
കൂടാതെ, വീഡിയോ വ്യക്തമായി പരിശോധിച്ചാൽ കൃത്രിമത്വം മനസിലാക്കാൻ സാധിക്കും. രാജകുമാരിയുടെ മുഖത്ത് നുണക്കുഴിയുണ്ട്. ഈ വീഡിയോയിൽ നുണക്കുഴി കാണുന്നില്ല. അതിനാൽ, ഇത് ഡീപ് ഫേക്ക് വീഡിയോയാണെന്നാണ് ചില മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയിൽ വെയിൽസ് രാജകുമാരിയെ അമിതമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, തുടർന്നുള്ള വാർത്തകൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഈ സംഭവത്തിന്റെ മറപിടിച്ചാകാം ഇപ്പോൾ ഇത്തരത്തിലൊരു കിംവദന്തി ഉയർന്നതെന്നും മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ഏത് തരത്തിലെ ക്യാൻസറാണ് രാജകുമാരിക്ക് ബാധിച്ചതെന്ന് പറയുന്നില്ല. എല്ലാവരോടും താൻ നന്ദിപറയുന്നു. കഴിഞ്ഞ രണ്ട് മാസം തന്റെ ജീവിതത്തിലും കുടുംബത്തിനും ഏറെ പ്രയാസകരമായിരുന്നു. ഈ സമയത്ത് തന്നെയും കുടുംബത്തെയും പിന്തുണയ്‌ക്കുന്നതിന് നന്ദി പറയുന്നു. നല്ലൊരു മെഡിക്കൽ ടീം ഉണ്ടായിരുന്നു. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നുമാണ് വീഡിയോയിൽ പറയുന്നത്.