ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യയ്‌ക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ 7.7 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിന് പിന്നാലെ വടക്കന്‍ സുമാത്രയിലും 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസാണ് വിവരം പുറത്തുവിട്ടത്. ആദ്യ ഭൂകമ്പത്തില്‍ ഇതുവരെ 38 പേര്‍ മരിച്ചതായി ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 11 പേര്‍ക്ക് നിസാര പരിക്കേറ്റതായും ഏകദേശം 2,000 പേര്‍ സ്വന്തം നിലയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായും അധികൃതര്‍ വ്യക്തമാക്കി.
ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 0.5 മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഫ്‌ലോറസ് ദ്വീപിലെ മൗമേരെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങളെ സുരക്ഷിതമായ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി. ഇതിനിടെ മേഖലയില്‍ 19 മുതല്‍ 30 സെന്റിമീറ്റര്‍ വരെ ഉയരമുള്ള സുനാമി തിരമാലകള്‍ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ നുസ തെങ്കാര, തെക്കന്‍ സുലവേസി, പടിഞ്ഞാറന്‍ നുസ തെങ്കാര എന്നീ പ്രവിശ്യകളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥാ, കാലാവസ്ഥാശാസ്ത്ര, ജിയോഫിസിക്‌സ് ഏജന്‍സിയും മുന്നറിയിപ്പ് നല്‍കി.
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീരപ്രദേശങ്ങളില്‍ കടല്‍ പിന്‍വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ചില അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനം ആശുപത്രികളിലും അനുഭവപ്പെട്ടു. രോഗികളടക്കം ആശുപത്രിയില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഓടിയതായി പ്രദേശവാസികള്‍ പറഞ്ഞു. ചില കെട്ടിടങ്ങളുടെ ചുവരുകളില്‍ വിള്ളലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
പസഫിക് ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ജപ്പാന്‍ മുതല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് സമുദ്ര മേഖലയിലൂടെയും നീളുന്ന ഈ പ്രദേശം ശക്തമായ ഭൂകമ്പങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള മേഖലയാണ്. 2004ല്‍ സുമാത്ര തീരത്തിന് സമീപമുണ്ടായ 9.1 തീവ്രതയുള്ള ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയാണ് 2000ന് ശേഷമുള്ള ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായത്. അന്ന് മേഖലയിലാകെ ഏകദേശം 2.2 ലക്ഷം പേര്‍ മരിച്ചിരുന്നു.















