ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ഇഡിയുടെ അറസ്റ്റും തുടർന്നുള്ള റിമാൻഡിനെയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബഞ്ചാണ് നാളെ ഹർജി പരിഗണിക്കുക.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് പ്രാഖ്യാപിച്ച കെജ്രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഭരണം നടത്തുകയാണ്. കസ്റ്റഡിയിലിരിക്കെ ഡൽഹിയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവ് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന് കെജ് രിവാൾ കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ വെളളപ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശവും നൽകിയിരുന്നു.
അതേസമയം രാജ്യ തലസ്ഥാനത്തെ കലാപ ഭൂമിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ആംആദ്മി പ്രവർത്തകർ. ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് അനുമതി നിഷേധിച്ചിട്ടും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
മനീഷ് സിസോദിയയ്ക്കും സഞ്ജയ് സിംഗിനും ശേഷം ഈ കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ ആംആദ്മി നേതാവാണ് കെജ്രിവാൾ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 28 വരെയാണ് ഡൽഹിയിലെ റോസ് അവന്യൂ കോടതി കെജ്രി വാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.